ഏഷ്യാനെറ്റില്‍ ശ്രീകുമാറും ജയചന്ദ്രനും തമ്മിലടി

ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ആറാം സീസണിന്റെ വിധികര്‍ത്താക്കള്‍ക്കിടയില്‍ പോര്. ജൂറി പാനലിലേയ്ക്ക് പുതുതായി വന്ന സംഗീതസംവിധായകന്‍ എം ജയചന്ദ്രനും ഗായകന്‍ എംജി ശ്രീകുമാറും തമ്മിലാണ് വഴക്ക്. ഇങ്ങനെപോയാല്‍ താന്‍ പരിപാടിയില്‍ നിന്നും മാറിനില്‍ക്കുമെന്ന് ജൂറി അംഗമായ ഗായിക കെഎസ് ചിത്ര ഭീഷണിമുഴക്കിയെന്നാണ് റിപ്പോര്‍ട്ട്.

ചിത്രയുടെ ഭീഷണിയെത്തുടര്‍ന്ന് തല്‍ക്കാലം വഴക്ക് അടങ്ങിയെങ്കിലും രണ്ടുപേരും വിട്ടുകൊടുക്കാന്‍ ഭാവമില്ലെന്നാണ് റിപ്പോര്‍ട്ട്. സ്റ്റാര്‍ സിംഗറിലെ വിധികര്‍ത്താവായിരുന്ന സംഗീത സംവിധായകന്‍ ശരത് അമൃത ടിവിയിലെ പുതിയ റിയാലിറ്റി ഷോയിലേക്ക് പോയതോടെയാണ് ജയചന്ദ്രനെ ഏഷ്യാനെറ്റ് വിധികര്‍ത്താവായി കൊണ്ടുവന്നത്. സ്റ്റാര്‍ സിങ്ങര്‍ പരപാടിയുടെ ചില കാര്യങ്ങളില്‍ എതിര്‍പ്പുള്ളതിനാലാണ് ശരത്ത് ചാനല്‍ വിട്ടതെന്ന് സൂചനയുണ്ട്.

മത്സരാര്‍ഥികളുടെ പ്രകടനം വിലയിരുത്തുന്നതിനിടെയാണ് ശ്രീകുമാറും ജയചന്ദ്രനും കൊമ്പുകോര്‍ത്തത്. ഒരേ മത്സരാര്‍ഥിയുടെ കാര്യത്തില്‍ ഇരുവര്‍ക്കും വ്യത്യസ്താഭിപ്രായം വന്നതോടെ സംഗതി പ്രശ്‌നമായി, തുടര്‍ന്ന് ചിത്ര ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

0 comments:

Post a Comment